Tuesday, 30 January 2018

                                                                       കലണ്ടർ 

ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി കലണ്ടർ വിൽക്കാൻ പോകുന്നത് .അഞ്ചു മുതൽ ഒൻപതാം ക്ലാസ്സുവരെ കൊടുങ്ങല്ലൂർ - അഴീക്കോടുള്ള ഒരു അഗതിമന്ദിരത്തിലായിരുന്നു പഠനം. എല്ലാ സ്ഥാപനങ്ങളിലും നടന്നിരുന്നു ഒരേർപ്പാടായിരുന്നു കുട്ടികളുടെ ഈ കലണ്ടർ വില്പന. കലണ്ടർ വിറ്റ് കിട്ടുന്ന ചെറിയ തുക അന്നൊക്കെ വലിയ ആശ്വാസമായിരുന്നു. ആറു രൂപവിലയുള്ള ഒരു കലണ്ടർ വിറ്റാൽ രണ്ട് രൂപ കിട്ടും. സീനിയറായ വിദ്യാർഥികൾ എല്ലാവർഷവും കലണ്ടർ വിൽക്കാൻ പോകുമായിരുന്നു. അവർ കൈ നിറയെ കാശുമായി തിരിച്ചുവരുമ്പോൾ ചെറിയ കുട്ടികൾ കൊതിയോടെ നോക്കിനിക്കുന്നത് കാണാം . എന്നാൽ ഇന്ന് പല സ്ഥാപനങ്ങളിലും ഈ പതിവ് കാണാറില്ല.
വെള്ളിയാഴ്ച സ്കൂൾ വിട്ടുവന്നാൽ വിൽക്കാനുള്ള കലണ്ടറുമായി കുട്ടികളിറങ്ങും. ഞായറാഴ്ച രാത്രിയോടെ മടങ്ങിയെത്തും. പള്ളികളിലോ കൂട്ടുകാരുടെ വീടുകളിലോ അന്തിയുറങ്ങും.
ആദ്യമായ് കലണ്ടർ വിൽക്കാനിറങ്ങിയത് ഇടുക്കി ഇരുമ്പ്പാലം സ്വദേശി ഷംനാദിന്റെ കൂടെയാണ്. അവന്റെ നാടായിരുന്നു ഞങ്ങളുടെ ലക്‌ഷ്യം. പോകുന്നവഴി കോതമംഗലത്തിറങ്ങി. ബസ്റ്റാന്റിലെ കടകളിലെല്ലാം കലണ്ടർ കൊടുക്കാനായിരുന്നു പ്ലാൻ. ഒന്ന് രണ്ടുകടകളിൽ കയറിയപ്പോഴേക്കും ഞങ്ങൾക്ക് കാര്യം മനസ്സിലായി. ഞങ്ങളുടെ കലണ്ടർ അവരുടെ ചുമരുകളിൽ എന്നോ സ്ഥാനം പിടിച്ചിരിക്കുന്നു. ഞങ്ങൾക്ക് മുൻപേ ആരോ അവിടെയെല്ലാം കലണ്ടർ കൊടുത്തിരിക്കുന്നു. ആരാണാവോ ഈ ചതി ചെയ്തത്. അവരെ മനസ്സിൽ പ്രാകികൊണ്ട് ഞങ്ങൾ നേരെ അവന്റെ നാട്ടിലേക്ക് ബസ് പിടിച്ചു.
ഇടുക്കി, കേട്ടറിഞ്ഞതിലും സുന്ദരമാണ്.
മലകളും കുന്നുകളും നിറഞ്ഞ പ്രദേശത്തുകൂടി വളഞ്ഞു പുളഞ്ഞു ബസ്സ്‌ ഓടിക്കൊണ്ടിരിക്കുന്നു. സീറ്റിനോട് ചേർന്ന കമ്പിയിൽ ഞാൻ മുറുകെ പിടിച്ചിരിക്കുകയാണ്. താഴെ ഭീതിപ്പെടുത്തുന്ന കൊക്കകൾ. ആദ്യമായാണ് ഇങ്ങനെയൊരു യാത്ര.
ഒരു മലയോര പ്രദേശമാണ് ഇരുമ്പുപാലം.
വൈകുന്നേര സമയത്താണ് ഞങ്ങൾ അവന്റെ നാട്ടിലെത്തിയത്. വലിയൊരു കുന്നിൻ മുകളിലാണ് അവന്റെ വീട്. അവിടേക്ക് റോഡൊന്നും കണ്ടില്ല. കുത്തനെയുള്ള കയറ്റങ്ങളും ഉരുളന്കണല്ലുകള്‍ നിറഞ്ഞതുമാണ് വഴി .ശ്രദ്ധിച്ചു കയറണം, ഇല്ലെങ്കിൽ മലർന്നടിച്ചു വീഴും. പരിചിതമായ സ്ഥലമായത്കൊണ്ടാകാം അവൻ വളരെ വേഗത്തിൽ കുന്ന് കയറിക്കൊണ്ടിരിക്കുകയാണ്. ഇവനിത് എന്നെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത് എന്ന ഭാവത്തിൽ പിറകെ ഞാനും. കുറ്റിച്ചെടികളിലും വള്ളിപ്പടർപ്പുകളിലും പിടിച്ചു വളരെ ശ്രദ്ധയോടെയാണ് ഞാൻ നടക്കുന്നത്.
ഏകദേശം അരമണിക്കൂർ നടന്നുകാണും . അവന്റെ വീടെത്തി, ചെറിയതെങ്കിലും നല്ല വൃത്തിയുള്ള ഓട് മേഞ്ഞൊരുവീട്. മുകളിൽ നിരപ്പായ സ്ഥലമാണ്. അടുത്തൊന്നും വേറെ വീടുകളൊന്നും കണ്ടില്ല. ഇത് പോലെ കുറച്ചുമാറി വേറെയും ചില കുന്നുകൾ അടുത്ത് കാണുന്നുണ്ട്. അതിനുമുകളിലും ചെറിയ ചെറിയ വീടുകൾ കാണാം.
അടുത്ത് തന്നെ വലിയൊരു വാട്ടർ ട്ടാങ്കുണ്ട്. ഞങ്ങൾ കുറെ സമയം അതിന് മുകളിൽ കയറിയിരുന്നു.. ചുറ്റും നോക്കിയാൽ ചെറുതും വലിയതുമായ കുറെ കുന്നുകളും മലകളും. നയനാനന്ദകരമായ കാഴ്ചകൾ.
നേരം ഇരുട്ടിത്തുടങ്ങിയപ്പോൾ ഞങ്ങൾ അവിടെനിന്നുമിറങ്ങി വീട്ടിലേക്ക് പോയി. നാളെ , എപ്പോൾ എവിടെയൊക്കെ പോകണണമെന്നൊക്കെ ഏകദേശ ധാരണയിലെത്തി.
ഇശാ നിസ്കാരം കഴിഞ്ഞയുടനെ ഭക്ഷണം കഴിക്കാനിരുന്നു. മുന്നിൽ ഒരു പാത്രത്തിൽ ചോറും വേറെയൊരു പാത്രത്തിൽ കൂർക്കപ്പേരിയും. ഷംനാദ്, കൂർക്ക ചോറിലേക്ക് കോരിയിട്ട് കുഴച്ചുതിന്നാൻ തുടങ്ങി. കറി ഇപ്പോൾ വരും എന്നു കരുതി കാത്തിരിക്കുകയാണ് ഞാൻ . അവന്റെ പാത്രം പകുതി കാലിയായി. ഞാൻ അടുക്കള ഭാഗത്തേക്ക് ദൃഷ്ടിയെറിഞ്ഞു്. ആരെങ്കിലും കറിയുമായി വരുന്നുണ്ടോ എന്നു നോക്കി. ആരേയും കാണുന്നില്ല. എന്റെ ദയനീയ മുഖം കണ്ടിട്ടാണോ എന്നറിയില്ല, എന്താണ് കഴിക്കാത്തത് എന്നവൻ ചോദിച്ചു. ഹേയ് ഒന്നുമില്ല എന്ന ഭാവത്തിൽ ഞാൻ തലയാട്ടി. ഇതായിരിക്കും ഇവിടുത്തെ പതിവ് എന്ന് കരുതി ഞാനും കുഴച്ചു തിന്നാൻ തുടങ്ങി. സത്യം പറഞ്ഞാൽ സ്വാദിഷ്ഠമായ ആ കൂർക്കപ്പേരിയുടെ കൂടെ ഒരു കറി അനാവശ്യമായിരുന്നു.എന്നാൽ ചില ശീലങ്ങൾ അങ്ങനെയാണല്ലോ , നമുക്ക് ആവശ്യമില്ലെങ്കിലും അതിനായ് മനസ്സ് അത്യാഗ്രഹിക്കും.
ഇതൊക്കെ ഇപ്പോൾ ഓർത്തെടുക്കാൻ കാരണം, നീണ്ട ഇരുപതുവർഷങ്ങൾക്കുശേഷം ആദ്യമായി അവനുമായി കഴിഞ്ഞ ദിവസം വീണ്ടും സംസാരിച്ചു , ഫോണിൽ. ജോലി , കുടുംബം അങ്ങനെ പലതിനെക്കുറിച്ചും സംസാരിച്ചു . അവിചാരിതമായാണ് അന്ന് ആ സ്ഥാപനത്തിൽ പഠിച്ചിരുന്ന അവന്റെ മാമനെ ഒരു വാട്സാപ്പ് ഗ്രൂപ്പിൽ കണ്ടെത്തിയത്. അദ്ദേഹവുമായി ബന്ധപ്പെട്ടാണ് അവന്റെ നമ്പർ തരപ്പെടുത്തിയത് .ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അവസാനമായി അവനെ കാണുന്നതും സംസാരിക്കുന്നതും. സ്ഥാപനത്തിൽ നിന്നും പോന്നതിന് ശേഷം അവന്റെ ഒരു വിവരവുമുണ്ടായിരുന്നില്ല.
ഓർമകളുടെ ഇരുട്ടറയിൽ ഇനിയും എത്രയോ അവ്യക്തമായ മുഖങ്ങളുണ്ട്. ജീവിതയാത്രക്കിടയിൽ ഇങ്ങനെ എത്രയെത്ര സുഹൃദ്ബന്ധങ്ങളാണ് നഷ്ടമായത് . മറവിയിലേക്ക് ഓടിയൊളിച്ച വളരെ പരിചിതങ്ങളായിരുന്ന എത്രയോ സുഹൃത്തുക്കൾ. എപ്പോഴാണവർ എന്റെ ഓർമകളിൽ നിന്നും മാഞ്ഞു പോയത്. കാലമെന്ന മഹാപ്രവാഹത്തിന്റെ കുത്തൊഴുക്കിൽ അറ്റുപോയ ആ സുഹൃത്തുക്കളെ എന്നെങ്കിലും വീണ്ടും കണ്ടത്താൻ കഴിമോ ?



                                                                                                            നിയാസ് പുറമണ്ണൂർ 

No comments:

Post a Comment